ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായിരുന്ന ഡോ.റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ റുവൈസിനെ പ്രതി ചേർത്തതിന് പിന്നാലെ ഇയാളെ തേടി ഹോസ്റ്റലിലും ബന്ധുവീടുകളിലും പോയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത് എന്നാണ് സൂചന. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും.
ആത്മഹത്യാപ്രേരണക്കുറ്റവും സ്ത്രീധനനിരോധന നിയമവും ഉൾപ്പെടെയുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തുന്നത്. ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി. സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളിൽ എഴുതിവച്ചാണ് ഷഹ്ന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.