കോട്ടയത്തെ പങ്കാളികൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയ ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.
സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി പ്രകൃതിവിരുദ്ധവേഴ്ചയ്ക്കുൾപ്പെടെ ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.
പരാതിക്കാരി ഒമ്പത് പേരുടെ ക്രൂരപീഢനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയെന്നും സഹോദരൻ ആരോപിച്ചിരുന്നു. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗികവേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്.