ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു.
“മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുണ്ടാകണം. വെറുതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. നന്നായി ഒരു ജോലി ചെയ്യാൻ മുഖ്യമന്ത്രി ഏൽപിച്ചിരിക്കുകയാണ്. ഈ ചുമതല നിർവ്വഹിക്കാൻ എല്ലാവരും സഹായിക്കുക.’’- ഗണേഷ്കുമാർ പറഞ്ഞു.
ഗതാഗതവകുപ്പ് തന്നെയാണോന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഗതാഗതവകുപ്പാണെങ്കിൽ ഒരുപാട് ജോലിയുണ്ട്. എങ്കിലും ഇന്നത്തെ സ്ഥിതിയിൽനിന്നും അതിനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില ആശയങ്ങളൊക്കെ മനസ്സിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചതിനുശേഷം അതിനെക്കുറിച്ച് വിശദമായി പറയാം. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്നുള്ള മണ്ടത്തരം പറയുന്നില്ല. പക്ഷേ വളരെയധികം മെച്ചപ്പെടുത്താൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനിക്കാവുന്ന രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’– ഗണേഷ്കുമാർ പറഞ്ഞു.
തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. രാജിക്കത്ത് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
നേരത്തേയുള്ള ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പൂർണ്ണസംതൃപ്തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തുമെന്നും സത്യസന്ധതയും വിശ്വാസ്യതയും പുലർത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേഷ്കുമാറും ഡിസംബർ 29ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകും.