ബലം പ്രയോഗിച്ച് തോക്കിന്‍മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹനിയമപ്രകാരം 10 വർഷം മുന്‍പ് നടന്ന ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് സൈനികനായ രവികാന്ത് എന്നയാളുടെ പരാതിയിൽ പട്ന ഹൈക്കോടതി വിശദമാക്കിയത്.
2013 ജൂണ്‍ 30ന് രവികാന്തിനേയും ബന്ധുവിനേയും തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയിൽ നിർത്തി യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിപ്പിച്ചത് ഒരു ക്ഷേത്ര സന്ദർശനത്തിനിടെയായിരുന്നു. രവികാന്തും ബന്ധുവും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിന് പിന്നാലെ പരാതിക്കാർ കോടതിയെ സമീപിച്ചു വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 2020 ജനുവരിയിൽ കോടതി ഈ ഹർജി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സൈനികൻ തന്റെ അനുമതിയോ പൂർണ്ണസമ്മതമോ ഇല്ലാതെയാണ് ചടങ്ങുകള്‍ നടന്നതെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ചതെന്നും കോടതിയെ അറിയിച്ചു.
ചടങ്ങിൽ പുരോഹിതന്റെ അസാന്നിധ്യവും അഗ്നിയെ വലംവെയ്ക്കുന്നതടക്കമുള്ള ചടങ്ങുകളുടെ അസാന്നിധ്യവും വിവാഹത്തിന് ഹിന്ദു വിവാഹനിയമപ്രകാരം സാധുതയില്ലാതിരിക്കാൻ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനെല്ലാം പുറമേ വരന്റെ സമ്മതത്തോടയല്ല വിവാഹം നടന്നതെന്നും കോടതി വിശദമാക്കി. ബലം പ്രയോഗിച്ചുള്ള വിവാഹമാണെന്നതിനെ സാധൂകരിക്കുന്നതാണ് വിവാഹഫോട്ടോകളില്ലാത്തതെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമം അനുസരിച്ച് അഗ്നിക്ക് വലം വയ്ക്കുന്നതില്ലാതെ വിവാഹത്തിന് സാധുതയില്ലെന്നും ജസ്റ്റിസ് പിബി ബജാന്ത്രിയും ജസ്റ്റിസ് അരുണ്‍ കുമാർ ഝായുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.