വഴിപാടിന്റെ പേരിലുള്ള തിരിമറി തടയുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക രജിസ്റ്റർവരുന്നു. ജീവനക്കാരും മേൽശാന്തിമാരും വഴിപാട് നടത്താനുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾപേവഴി വാങ്ങുന്നതും തടയും. വഴിപാടുകളിലെ ക്രമക്കേട് സംബന്ധിച്ച് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകളെ തുടർന്നാണ് നടപടി.
വഴിപാട് നടത്തുന്നവരുടെ പേരും നാളും തീയതിയും നോട്ട് ബുക്കിലോ ഡയറിയിലോ കലണ്ടറിലോ എഴുതിവെക്കുകയാണ് പതിവ്. ഇതിനുള്ള ബുക്കിംഗിന്റെ പേരിൽ ഒരേസമയം ഒന്നിലധികം പേർക്ക് രസീത് നൽകി പണം വാങ്ങുമെങ്കിലും വഴിപാട് നടത്താനുള്ള ചെലവ് ഒരെണ്ണത്തിനേ വേണ്ടിവരൂ.
വഴിപാട് വിവരങ്ങൾ ബോർഡ് അംഗീകരിച്ച രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് തിരിമറിക്ക് ഇടയാക്കും. മുൻകൂർ വഴിപാട് രജിസ്റ്റർ അച്ചടിച്ച് അസിസ്റ്റന്റ് കമ്മിഷണർമാർക്ക് നൽകാൻ സാംസ്കാരികവിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി. രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നുണ്ടോയെന്ന് ദേവസ്വം കമ്മിഷണർമാരും വിജിലൻസും പരിശോധിക്കും. ഓരോ ക്ഷേത്രങ്ങൾക്കും പൊതു ഗൂഗിൾ പേ നമ്പർ നൽകുന്നതും തിരുവിതാംകൂർ ദേവസ്വംബോർഡ് പരിഗണിക്കുന്നുണ്ട്.