അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്നും നവകേരളസദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപകസംഘമാണെന്നും അദ്ദേഹം വിമർശിച്ചു. വെയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങരുതെന്നും സ്വന്തം നിഴൽ കണ്ടാൽപ്പോലും അദ്ദേഹം പേടിക്കുമെന്നും അത്രയ്ക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശൻ പറഞ്ഞു.
അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. രാഷ്ട്രീയപാരമ്പര്യവും അനുഭവജ്ഞാനവുമുള്ള ഒരാൾ അധികാരസ്ഥാനത്തിരുന്ന് ഇത്തരത്തിൽ പെരുമാറില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന്റെ സമനില തെറ്റിയിരിക്കുന്നു. അവരുടെ ധാർഷ്ട്യവും ധിക്കാരവുമാണ് കേരളത്തെ ഈ നിലയിൽ കലാപഭൂമിയാക്കി മാറ്റിയത്. പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കുന്നു. വിമർശിക്കുന്ന എല്ലാവരേയും ഭയപ്പെടുത്താൻ നോക്കുകയാണ്. വലിയ അഴിമതിയാണ് നവകേരളയാത്രയുടെ മറവിൽ നടന്നത്. നവകേരളസദസിലൂടെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.