സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ നിലവിൽ 13 ഉത്പന്നങ്ങൾക്ക് നൽകുന്ന സ്ഥിരം സബ്സിഡി നിർത്തലാക്കി പകരം മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ വിദഗ്ധസമിതിയുടെ ശുപാർശ. ആസൂത്രണബോർഡംഗം ഡോ.കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
സപ്ലൈകോയിലെ സബ്‌സിഡി ഉത്പന്നങ്ങൾക്ക് ഏഴുവർഷമായി ഒരേവിലയാണ്. ഇത് വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നു എന്നാണ് വിലയിരുത്തൽ. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാനുള്ള പുതിയ നിർദ്ദേശമനുസരിച്ച് നിലവിലെ സബ്സിഡി സാധനങ്ങൾക്ക് ഉൾപ്പെടെ പൊതുവിപണിയിലെ വിലയിലുണ്ടാകുന്ന ഉയർച്ചതാഴ്ച്ചകൾ ബാധിക്കും.
ഉപഭോക്താവിന് തിരഞ്ഞെടുത്തു വാങ്ങാൻ അവസരമൊരുക്കാൻ സബ്‌സിഡി ഉത്‌പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കണമെന്നും നിശ്ചിതവരുമാനമില്ലാത്ത മാവേലി സ്റ്റോറുകൾ പൂട്ടാനുമാണ് മറ്റു ചില ശുപാർശകൾ. സപ്ലൈകോയെ കൂടുതൽ ലാഭകരമാക്കാൻ സൂപ്പർ ബസാറുകളും ആരംഭിക്കും.