സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാട് തള്ളിയാണ് മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തിയത്.
വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല. സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത്. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യനിലപാടുകളും പരാമർശങ്ങളുമാണ്.
സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യപോരാട്ടങ്ങളിലും നവോത്ഥാനമുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് സംബോധന ചെയ്തത്. കേരളം ബഹുമാനിക്കുന്ന, രാജ്യത്തെ മതേതരമനസുകൾ നിലപാടുകൾക്ക് ഉറ്റുനോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ.
ഭരണഘടനാ പദവിയിലുള്ള ഒരാളിൽനിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ?
അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം!!!