ബംഗളുരു: നിലവിൽ ബംഗളുരു നോർത്ത് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണെന്ന് സൂചനകൾ. ജെഡിഎസുമായുള്ള അടുപ്പം രൂപീകരിക്കപ്പെടുമ്പോൾ വേണ്ടത്ര ചർച്ച പാർട്ടിയിൽ നടന്നില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സദാനന്ദഗൗഡയോട് ഈ പ്രാവശ്യം മത്സരിക്കേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചെന്നും അദ്ദേഹത്തിന് സംഘടനാ ചുമതലകൾ നൽകുമെന്നും സംസ്ഥാനത്ത് പാർട്ടിയുടെ നിയന്ത്രണം വീണ്ടുമേറ്റെടുത്ത യെദിയൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തെ പതിമൂന്ന് സിറ്റിങ് എംപി-മാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്നും ആ മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. ആകെയുള്ള 28 ലോകസഭാസീറ്റുകളിൽ 25ഉം നിലവിൽ ബിജെപിയുടെ കൈവശമാണ്. മാണ്ഡ്യയിൽ നിന്നും സ്വതന്ത്രയായി ജയിച്ച ചലച്ചിത്രതാരം സുമലതയും ബിജെപിയോടൊപ്പമാണ്.
നാലോ അഞ്ചോ സീറ്റുകൾ ഇത്തവണ ജെഡി എസിന് വിട്ടുകൊടുത്തേക്കും. മാണ്ഡ്യയും അതിൽ ഉൾപ്പെടുമെങ്കിലും കഴിഞ്ഞ തവണ സദാനന്ദഗൗഡ 1,47,518 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ബിജെപിയുടെ സുരക്ഷിതമണ്ഡലമായ ബംഗളുരു നോർത്ത് സുമലതയ്ക്ക് വിട്ടുകൊടുക്കാനാണ് ബിജെപി നേതൃത്വം ഉദ്ദേശിക്കുന്നത്. ദേവഗൗഡയോ കുമാരസ്വാമിയുടെ മകൻ നിഖിലോ മാണ്ഡ്യയിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായേക്കും.