ക്ഷേമപെൻഷൻ വൈകിയതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങേണ്ടിവന്ന അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടി ഒന്നര ഏക്കർ ഭൂമിയുടെ ഉടമയെന്ന് സിപിഎം കള്ളം പ്രചരിപ്പിക്കുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക് രണ്ടു വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. മറിയക്കുട്ടിയുടെ മകൾക്കു വിദേശത്തു ജോലിയുണ്ടെന്ന് പാർട്ടി ആരോപണമുയർത്തിയപ്പോൾ വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാൻ സിപിഎം തയാറാകണമെന്ന മറിയക്കുട്ടിയുടെ ആവശ്യം പാർട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഇന്നലെ രാവിലെ മന്നാങ്കണ്ടം വില്ലേജ് ഓഫിസിലെത്തിയ മറിയക്കുട്ടി തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് ഇന്നലെ വൈകിട്ടോടെ വില്ലേജ് ഓഫിസർ അറിയിച്ചു. ക്ഷേമപെൻഷൻ വൈകിയപ്പോൾ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയെടുക്കാനിറങ്ങിയത്.