റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബില(28) അറസ്റ്റിൽ. റിസർവ് ബാങ്ക് ജീവനക്കാരിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച യുവതി ബാങ്ക് വായ്പ വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തിരുന്നത്. കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന അകമ്പാടം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതി പിടിയിലായത്. സ്വർണവ്യാപാരി ഉൾപ്പെടെ നിരവധി ആളുകൾ യുവതിയുടെ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് സൂചന.
ബിരുദാനന്തര ബിരുദധാരിയായ ഷിബില തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫിസിൽ ജോലി കിട്ടിയെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അകമ്പാടം, സേലം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തുന്ന വ്യാവസായിക്ക് 80 ലക്ഷം രൂപ വായ്പയാണ് വാഗ്ദാനം ചെയ്തത്. നികുതി അടയ്ക്കാനും മറ്റു ചെലവുകൾക്കുമെന്നു പറഞ്ഞ് പലതവണയായി ഇയാളിൽനിന്ന് 30 ലക്ഷം രൂപ വാങ്ങി. വിശ്വാസ്യത വരുത്താൻ ചെക്ക് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ല എന്നറിഞ്ഞു. ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ പണം ഇല്ലാതെ മടങ്ങി. തുടർന്ന് വ്യവസായിയുടെ പരാതിയിൽ സേലം മേട്ടൂർ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണ് അകമ്പാടത്തെ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.