നവംബർ മാസത്തിൽ 308 കോടി രൂപ ടിക്കറ്റ് കളക്ഷനിലൂടെ വരുമാനം നേടിയ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത് വെറും 80 കോടി രൂപയാണെന്നിരിക്കേ ഡിസംബർ പകുതിയായിട്ടും നവംബറിലെ ശമ്പളം നൽകിയിട്ടില്ല എന്നതിൽ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധവും അമർഷവും ഉയരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയിലെ കളക്ഷൻ 9.03 കോടി രൂപ റെക്കോഡാണ്. സെപ്റ്റംബർ നാലിലെ കളക്ഷൻ തുകയായ 8.79 കോടിയായിരുന്നു നേരത്തെയുള്ള റിക്കാർഡ്. ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ മൊത്തം നേടിയ കളക്ഷൻ മാത്രം 84.94 കോടി രൂപയാണ്. 3.6 കോടിയുടെ ടാർജറ്റാണ് നൽകിയിരുന്നതെങ്കിലും നാല് കോടിയിലേറെ കളക്ഷനാണ് ദക്ഷിണമേഖലയിലെ സർവീസുകൾ നേടിയത്.
ചെലവുകളിലെ ആധിക്യം പറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പളം താമസിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി. സർക്കാരിന്റെ നവകേരളസദസിന്റെ ആഡംബര ബസ് ഓടിക്കാൻ കെഎസ്ആർടിസി ജീവനക്കാരെയാണ് വിനിയോഗിക്കുന്നത്. ഇവർക്കുൾപ്പെടെ ശമ്പളം നൽകുന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു നടപടികളും മാനേജ്‌മെന്റ് തലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് സൂചന.