Crime

ഫ്രാങ്കോയുടെ രാജി ; വിശ്വാസികളുടെ ചോരയും നീരും കൊണ്ടാണീ സംവിധാനം പടുത്തുയര്‍ത്തിയതെന്ന്‌

Published

on

 

 

ബലാത്സംഗാരോപിതനായ ജലന്ധർ മെത്രാൻ ഫ്രാങ്കോയുടെ രാജി മാർപ്പാപ്പ സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് വിശ്വാസികൾ. വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ സഭയ്ക്ക് പലതും മറയ്ക്കാനുണ്ടെന്ന പൊതുബോധം രൂപപ്പെടുന്ന സാഹചര്യം വിശ്വാസികൾക്ക് നാണക്കേട് വരുത്തിവെക്കുന്നതാണെന്നും ഫ്രാങ്കോയെ രാജി വെപ്പിച്ചത് നന്നായെന്നും അവർ അഭിപ്രായപ്പെടുന്നു.  ഇവിടെ ശ്രദ്ധേയമാകുന്നത് ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ വാക്കുകളാണ്. ഇത് നേരത്തെയായിരുന്നെങ്കില്‍ സഭ ഇങ്ങനെ തെരുവില്‍ അപമാനിക്കപ്പെടുകയില്ലായിരുന്നെന്നായിരുന്നുവെന്നും നിഷ്‌കളങ്കരായ സാധാരണ വിശ്വാസികളുടെ ചോരയും നീരുംകൊണ്ടാണ് ഈ സംവിധാനം പടുത്തുയര്‍ത്തിയതെന്നും പുരോഹിതഗണമായ ഞങ്ങളുടെ വസ്ത്രത്തിലുള്ള ചെറിയൊരു കുത്തുപോലും അത് വലിയ പാതകമായി മാറുന്നത് അത് കൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ സമ്മർദ്ദങ്ങൾക്ക് നടുവിലും കേരള പോലീസ് വലിയ മുൻകരുതലോടെയാണ് ഈ കേസിനെ സമീപിച്ചത്.

ജലന്ധര്‍ രൂപതാസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ഉപരോധം നടന്നു. അന്വേഷണത്തിനായെത്തിയ കേരള പോലീസിന് ബിഷപ്പിനെ കാര്യമായി കണ്ട് ചോദ്യം ചെയ്യാനായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിര്‍ത്തിച്ചു ബിഷപ്പ്.

കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാന്‍ പിന്നീട് പലവട്ടം പൊലീസ് ശ്രമിച്ചെങ്കിലും ജലന്ധറില്‍ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ബിഷപ്പിന് ജലന്ധര്‍ മേഖലയില്‍ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നില്‍ക്കണ്ട് ചോദ്യം ചെയ്യല്‍ ക്രമസമാധാനപ്രശ്‌നമായി മാറരുതെന്ന് പഞ്ചാബ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ഫ്രാങ്കോ മുളയ്ക്കല്‍ ഒളിച്ചു കളിയ്ക്കുന്നെന്ന് തോന്നിയതോടെ ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പോലീസ് തീരുമാനിച്ചു. 2018 സെപ്റ്റംബര്‍ 19-ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യല്‍.

വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാന്‍ ഹൈ ടെക് ചോദ്യം ചെയ്യല്‍ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മൂന്നു ക്യാമറകൾ, പ്രത്യേക ചോദ്യാവലി എന്നിവ ഒരുക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുമ്പോള്‍ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യല്‍ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു.

ആദ്യമൊക്കെ ബലാത്സംഗ ആരോപണത്തെ എതിര്‍ത്ത ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. മൂന്നാം ദിവസം രാത്രി ബിഷപ്പിനെ അറസ്റ്റ് ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക് ഫ്രാങ്കോയെ മാറ്റി. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ലഭിച്ചു. ഒടുവില്‍ റിമാന്‍ഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവിലായിരുന്നു ബിഷപ്പിന് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന വ്യവസ്ഥകളോടെയാണ് ഫ്രാങ്കോ മുളക്കല്‍ പുറത്തിറങ്ങിയത്. 2019 ഏപ്രില്‍ 9-ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകര്‍പ്പുകള്‍ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്റെ അപക്ഷകള്‍ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹര്‍ജികളും. ഇതിനിടെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്‍കിയ ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് മിശ്ര തുടങ്ങിയവരാണ് ഹാജരായത്.

ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തളളിയത്. ഇതിനിടെ 2020 ഓഗസ്റ്റില്‍ വിചാരണ തുടങ്ങി. 14 ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഒടുവില്‍ വിചാരണയ്ക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെ ജാമ്യം നല്‍കി.

ഇതിനിടെ പ്രതിഭാഗം ക്രോസ് വിസ്താരം രണ്ടുമാസം നീട്ടണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. രഹസ്യവിചാരണയാണ് നടന്നതെങ്കിലും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയടക്കം കോടതിയിലെത്തി പ്രോസിക്യൂഷനായി മൊഴി നല്‍കി. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാര്‍, പതിനൊന്ന് വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ വിചാരണയ്ക്ക് ഹാജരായി.

കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ നാഴികക്കല്ലാണ് ബിഷപ്പ് പ്രതിയായ ബലാത്സംഗക്കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version