കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതിൽ പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്ന് തുറന്നടിച്ചു. തനിക്ക് മുകളില്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്തിയാണെന്നും തന്നെ നേരില്‍കണ്ടു സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി ഉപയോഗിച്ചതാണ്. ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകനും പിന്നീട് മുഖ്യമന്ത്രിയും തന്റെ ഓഫീസിൽ വന്നു. മുഖ്യമന്ത്രി വന്ന് തന്റെ നാട് കണ്ണൂരാണെന്ന് പറഞ്ഞു. നിയമവിരുദ്ധമാണെന്ന് താൻ അപ്പോൾത്തന്നെ പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. എ.ജിയുടെ നിർദേശം വന്നപ്പോൾ മാത്രമാണ് ഞാൻ അംഗീകരിച്ചത്. ഞാൻ ചാൻസലർ സ്ഥാനത്ത് തുടർന്നാൽ വീണ്ടും പല കാര്യങ്ങളും ചെയ്യാൻ ആവശ്യപ്പെടും. അതുകൊണ്ട് ആ സ്ഥാനത്ത് തുടരുന്നില്ലെന്ന് അന്ന് അറിയിച്ചിരുന്നു.’
എക്‌സിക്യൂട്ടീവിന്റെ ഇടപെടൽ ഉണ്ടാവരുതെന്നാണ് സുപ്രിംകോടതി ഇപ്പോൾ പറഞ്ഞത്. നിങ്ങൾ ഗവർണറിൽ സമ്മർദം ചെലുത്തുകയാണ്. കർമ്മ നിങ്ങളെ വേട്ടയാടുമെന്നും ഗവർണർ പറഞ്ഞു.