കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുവതിയും കാമുകനും കോടതിമുറ്റത്ത് തമ്മിൽത്തല്ലി. ബുധനാഴ്ച്ച ഉച്ചയോടെയാണ് ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പിപി ഷാനിഫ് (25) എന്നിവരെ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് എത്തിച്ചത്.
കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മർദിക്കുകയുമായിരുന്നു. ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജീപ്പിനരികിൽ നിന്നിരുന്ന പോലീസുകാർ തടഞ്ഞു.
കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയിലാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ഷാനിഫ് സ്വന്തം കാൽമുട്ടിൽ കുട്ടിയുടെ തല ഇടിച്ച് തലയോട്ടി പൊട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് പോലീസ് കണ്ടെത്തി. കേസിൽ പ്രതികളെ ഡിസംബർ 20 വരെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി.