ദില്ലി: ഓൺലൈൻ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പ് രാജ്യത്തുടനീളം വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ പൂനെയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർക്ക് ഓൺലൈൻ പാർട്ട് ടൈം ജോബ് ഓഫറിൽ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധികവരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് രീതി. അടുത്തിടെ നടന്ന ഒരു കേസിൽ, ഒരാൾക്ക് ഏകദേശം ഒരു കോടി രൂപയോളം നഷ്ടപ്പെട്ടു. പൂനെ ടൈംസ് മിററിന്റെ റിപ്പോർട്ട് അനുസരിച്ച്, സെപ്തംബർ 25നും നവംബർ അഞ്ചിനും ഇടയിലാണ് 56 കാരനായ പരസ്യ സിനിമാ നിർമ്മാതാവിൽനിന്ന് 96.57 ലക്ഷം രൂപ തട്ടിപ്പുകാർ വാങ്ങിയത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാവിന് തട്ടിപ്പുകാർ ഒരു സന്ദേശം അയച്ചു. സന്ദേശത്തിൽ നൽകിയ നമ്പറിലേക്ക് തിരികെ മറുപടി നൽകിയപ്പോൾ, ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്തതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിച്ചു. ‘വെൽക്കം ബോണസ്’ ആയി 10,000 രൂപ നൽകുകയും ചെയ്തു. കോർപ്പറേറ്റ് ട്രാവൽ മാനേജ്‌മെന്റ് (സിടിഎം) ബിസിനസുകൾ വിലയിരുത്തുന്നതിനായി നല്ല വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടുതൽ വരുമാനവും മികച്ച പ്രതിഫലവും നേടുന്നതിനായി ചില പ്രീ-പെയ്ഡ് ടാസ്‌ക്കുകൾ പൂർത്തിയാക്കാൻ അവർ നിർദ്ദേശിച്ചു. താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിയുന്നതുവരെ നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ട് പോയതായി ഇരയാക്കപ്പെട്ടയാൾ വ്യക്തമാക്കി.