സംസ്ഥാനത്തെ 3600 നെൽ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 30 കോടിയോളം രൂപ. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1700 പേർക്കുമാണ് ഇനിയും നെല്ലിന്റെ പണം ലഭിക്കാനുള്ളത്. സെപ്തംബർ ആറിന് രണ്ടാംവിള നെല്ലുസംഭരണം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും കർഷകർക്ക് നെല്ലിന്റെ വില കൊടുത്തുതുടങ്ങിയില്ല.
നെല്ലുവില വായ്പയായല്ലാതെ സപ്ലൈകോ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവർക്ക് തുക നൽകി റിപ്പോർട്ട് നൽകാൻ സപ്ലൈകോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൈയിൽ പണമില്ലാതെ നട്ടം തിരിയുന്ന സപ്ലൈകോക്ക് അതത്ര എളുപ്പമല്ല.
അവസാനഘട്ടത്തിൽ 24300 കർഷകർക്ക് 246 കോടി രൂപ നൽകേണ്ടത് സപ്ലൈകോയുമായി കരാർ ഒപ്പിട്ട കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്ബിഐ-യും കനറാ ബാങ്കുമാണ്. പിആർഎസ് വായ്പയായി നെല്ലുവില വേണ്ടെന്നും നേരിട്ട് തുക കിട്ടണമെന്നും പറഞ്ഞാണ് കർഷകർ തുക കൈപ്പറ്റാത്തതെന്ന് ബാങ്ക് അധികൃതർ പറയുന്നു.