നിത്യാനന്ദയുടെ കൈലാസരാജ്യവുമായി കരാർ ഒപ്പിട്ട പാരഗ്വായ് കൃഷിമന്ത്രാലയത്തിന്റെ തലവൻ അർനാൾഡോ ചമോറോയുടെ കസേര തെറിച്ചു. ഒരു റേഡിയോ അഭിമുഖത്തിൽ ചമോറോ തന്നെ കൈലാസയുമായുള്ള കരാറിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഇദ്ദേഹം നേരിടേണ്ടി വന്നത്.
നയതന്ത്രബന്ധം, യുഎൻ അടക്കമുള്ള രാജ്യാന്തരസംഘടനകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ എന്നിവയൊക്കെ ലക്ഷ്യമിട്ടായിരുന്നു കൈലാസ-പാരഗ്വായ് കൃഷിമന്ത്രാലയം കരാർ രൂപപ്പെട്ടത്. സാങ്കൽപികരാജ്യത്തിന്റെ പ്രതിനിധി തനിക്കൊപ്പം പാരഗ്വായുടെ കൃഷിമന്ത്രി കാർലോസ് ഗിംനസിനെ സന്ദർശിച്ചതായും അഭിമുഖത്തിൽ വ്യക്തമാക്കിയ ചമോറോ കൈലാസം എന്ന രാജ്യം എവിടെയാണെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നാണ് പ്രതികരിച്ചത്. ജലസേചനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹായിക്കാൻ അവർ സന്നദ്ധത അറിയിച്ചപ്പോൾ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നാണു ചമോറോയുടെ വാദം.
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇന്ത്യ തിരയുന്ന കുറ്റവാളി നിത്യാനന്ദ, ഇന്ത്യ വിട്ടതിന് പിന്നാലെ താൻ പുതിയ രാജ്യം രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷമാദ്യം കൈലാസയുടെ പ്രതിനിധി ജനീവയിലെ യുഎൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.