നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിനു ശേഷം വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് വാടക നൽകി ഈ ബസ് ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സിയുടെ പേരിലുള്ള ബസിന്റെ പരിപാലനചുമതല കോർപ്പറേഷനാണ്. നവകേരളസദസ്സിന്റെ എറണാകുളത്തെ പര്യടനം കൂടി പൂർത്തിയായതിനുശേഷം ബസ് കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുക്കും.
ബസിന്റെ വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കുമെന്നാണ് സൂചന. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചർച്ചവന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.
ഇതിനകം എഴുന്നൂറിലധികംപേർ പേർ ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് കെ.എസ്.ആർ.ടി.സി അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.