വിവാദതാരമായ നവകേരളബസ് കാണാനും സെല്‍ഫി എടുക്കാനുമുണ്ടാവുന്ന തിരക്ക് പരിഗണിച്ച് മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞ് കമാൻഡോകൾ കനത്ത സുരക്ഷയൊരുക്കുന്നു.
സെൽഫിയെടുക്കുന്നത് അകലത്തിൽ വേണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് വർദ്ധിച്ചതോടെ തോക്കേന്തിയ പൊലീസുകാരും പരസ്പരം കൈകോർത്ത് ഡിവൈഎഫ്ഐ വളണ്ടിയർമാരും താരബസിന് കവചമിട്ടിരിക്കുന്നു. ഭാരത് ബെൻസ് കമ്പനിയുടെ രണ്ട് മെക്കാനിക്കുകൾ ബസിനൊപ്പം സജീവസേവനത്തിനായി എപ്പോഴുമുണ്ട്.
ഭാരത് ബെൻസിന്റെ ഒഎഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ച് നിർമ്മിച്ച ബസിന് 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയുമുണ്ട്. ഓൺ റോഡ് വില 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. 25 സീറ്റുകളും മുന്നിലും പിന്നിലുമായി 2 വാതിലുകളും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ മറികടന്ന് 1 കോടി 5 ലക്ഷം രൂപ ബസ്സിനായി സർക്കാർ അനുവദിച്ചു. പൂർണസൗകര്യമുള്ള യാത്രാബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോമൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.