വത്തിക്കാന്‍: ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ. മാമോദീസ ചടങ്ങുകളില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും ട്രാന്‍സ് വിഭാഗത്തിലുള്ളവർ ആവുന്നതിന് തടസ്സമുണ്ടാവുന്നത് ന്യായമല്ലെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ വ്യക്തമാക്കി. ഭിന്നലിംഗത്തിലുള്ളവരെ സഭാസമൂഹത്തിനൊപ്പം ചേർത്തുനിർത്തുന്ന ശക്തമായ നിലപാടാണ് മാർപ്പാപ്പയുടേതെന്നാണ് അന്താരാഷ്ട്രതലത്തിൽ മാർപ്പാപ്പയുടെ തീരുമാനത്തിന് ലഭിക്കുന്ന പ്രതികരണം. ബുധനാഴ്ചയാണ് മാർപ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്.
ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റശസ്ത്രക്രിയ ചെയ്തവരോ ആരുമാവട്ടെ, അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. മാമോദീസയിലും വിവാഹചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ നയം വ്യക്തമാക്കിയത്.
സഭാസമൂഹത്തില്‍ വലിയ വിവാദങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. വിവാഹങ്ങളില്‍ ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവർ സാക്ഷികളാവുന്നതിന് തടസ്സം നിൽക്കാന്‍ തക്കതായ കാരണമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കുന്നു. 2015-ലെ നിരീക്ഷണങ്ങളില്‍ നിന്ന് വിഭിന്നമാണ് നിലവിലെ നിർദ്ദേശം.
കത്തോലിക്കാസമൂഹത്തിൽനിന്നുള്ള വലിയ അംഗീകാരമായാണ് ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ തീരുമാനത്തെ നിരീക്ഷിക്കുന്നത്. വിശ്വാസപരമായ ചടങ്ങുകളിലെ പങ്കാളിത്തത്തിന് ലിംഗവെത്യാസം തടസ്സമാക്കാതിരിക്കുന്ന മാർപ്പാപ്പയുടെ തീരുമാനം ആഗോളതലത്തില്‍ മെച്ചപ്പെട്ട രീതിയിലുള്ള സ്വീകാര്യത നൽകാൻ ഈ തീരുമാനം സഹായിക്കുമെന്നും ട്രാന്‍സ് സമൂഹം വിലയിരുത്തുന്നു.