തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സഹായം കിട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സി.എം.ആർ.എൽ കമ്പനി പണം നൽകിയതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മൂന്നുവർഷമായി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുകയാണെന്നും സി.എം.ആർ.എല്ലിന് കരിമണൽ ഖനനം ചെയ്യാനായി എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ഏകദേശം 90 കോടിയോളം രൂപ വിവിധ രാഷ്ട്രീയക്കാർക്കുൾപ്പെടെ കമ്പനി സംഭാവന നൽകിയപ്പോൾ അതിൽ വലിയൊരു പങ്കും ലഭിച്ചത് മുഖ്യമന്ത്രിക്കും മകൾക്കുമാണ്. സി.എം.ആർ.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ രണ്ടര മാസമായിട്ടും നടപടിയില്ലാത്തതുകൊണ്ട് കോടതിയെ സമീപിക്കും.
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ഉൾപ്പെടെയുള്ള 12 പേർക്കെതിരെ ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.