മെഡിസെപ് പരിരക്ഷയിൽ നിന്നും ലഹരി ഉപയോഗിക്കുന്നവരെ പൂർണമായി ഒഴിവാക്കി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗം നിർത്തിയവർക്കും വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവർക്കും ആനുകൂല്യം ലഭിച്ചിരുന്നു.
കരാർ എടുത്തതിനേക്കാൾ കൂടുതൽ പണം ഇൻഷൂറൻസ് കമ്പനിക്ക് മുടക്കേണ്ടിവന്നതിനാലാണ് പുതിയ തീരുമാനം. തീരുമാനത്തിൽ മെഡിസെപ്പിന്റെ കരാർ കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസിനോട് സർക്കാർ വിശദാംശങ്ങൾ തേടി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. മെഡിസെപ്പ് പരിരക്ഷ ഉള്ളയൊരാൾ ആശുപത്രിയിൽ ചികിത്സ തേടിയാൽ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിച്ചിരിക്കണം. ഇതിൽ ലഹരി ഉപയോഗമുണ്ടെന്നോ ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാൽ ആനുകൂല്യം റദ്ദാക്കപ്പെടും.