മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതിനായി സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പറഞ്ഞ ഗവർണർ പറയാനുള്ളത് കോടതിയിൽ താൻ പറയുമെന്നും അധികാരപരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണെന്നും വിശദീകരിച്ചു. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാനമാർഗ്ഗമെന്നും ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് നാണക്കേടാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത അധികാരികളല്ല തങ്ങളെന്ന വസ്തുത ഗവര്‍ണര്‍മാര്‍ മറക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.