200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് & സ്ട്രോങ് ഓഫീസുകൾ സേഫ് & സ്ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകൾ, റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനാണ് തൃശൂര്‍ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജ ഉത്തരവിട്ടത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.
കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ, ഇങ്ങനെ നിരവധി പദ്ധതികളിൽ താൻ പണം മുടക്കിയെന്ന് റാണ അവകാശപ്പെട്ടിരുന്നെങ്കിലും തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണ്.
33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.
മാധ്യമപ്രവർത്തകസംഘടനയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ അവരുടെ വേദികളിലും സാന്നിധ്യമായിരുന്നു. സംഘടനയുടെ സംസ്ഥാനസമ്മേളനത്തിന്റെ പേരിലും കുടുംബസംഗമത്തിനെന്ന പേരിലും റാണ ലക്ഷങ്ങൾ സംഭാവന നൽകിയിട്ടുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ നന്ദിസൂചകമെന്നോണം സമ്മേളനത്തിന്റെ വിളംബരജാഥയിൽ സേഫ് ആൻഡ് സ്ട്രോങ്ങ് എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് മാധ്യമപ്രവർത്തകർ പങ്കെടുത്തത്.