കോടതികൾക്കായി ഇറക്കുന്ന ശൈലീപുസ്തകത്തിൽ സുപ്രീംകോടതി ലൈംഗിക തൊഴിലാളി എന്ന പദം ഒഴിവാക്കി പകരം മൂന്ന് വ്യത്യസ്ത പദങ്ങൾ നിർദ്ദേശിച്ചു. മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ (woman engaged in commercial sexual activity), വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ (woman forced into commercial sexual exploitation) എന്നീ പദങ്ങളാകും ഇനിമുതൽ കോടതികളിൽ ലൈംഗിക തൊഴിലാളികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുക.
ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ വേശ്യ എന്ന് ഉപയോഗിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം എന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ ലൈംഗീക തൊഴിലാളി എന്ന പദം തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില സന്നദ്ധസംഘടനകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.
ലൈംഗിക തൊഴിലാളി എന്ന വിശേഷണം സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാൾ എന്ന ധ്വനിയാണ് നൽകുന്നതെന്നും ഇത് യാഥാർഥ്യത്തിൽനിന്ന് വളരെ അകന്ന കാഴ്ചപ്പാടാണെന്നും സംഘടനകൾ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. പല സ്ത്രീകളും ലൈംഗികതൊഴിലിൽ ഏർപ്പെടുന്നത് ചൂഷണം, വഞ്ചന തുടങ്ങിയ കാരണങ്ങൾ കൊണ്ടാണെന്നും അതിനാൽ ലൈംഗിക തൊഴിലാളി എന്നതിന് പകരം പുതിയ പദം കൊണ്ടുവരണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൈപ്പുസ്തകത്തിൽ മാറ്റം കൊണ്ടുവന്നത്.