ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്‌വയിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തി. ഇന്ത്യയെ മുഖ്യലക്ഷ്യമാക്കിയ ഭീകരന്മാരുടെ രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിരിക്കുന്നത്. ലഷ്‌കറിൽ 2018-2020 കാലയളവിലെ ഏറ്റവും മികച്ച റിക്രൂട്ടർമാരിൽ ഒരാളായിരുന്ന ഇയാൾ കശ്മീർ താഴ്‌വരയിലേക്ക് നിരവധി ആളുകളുമായി നുഴഞ്ഞുകയറിയ നിരവധി ഭീകരരെ തീവ്രവാദികളാക്കിയതിന് ഉത്തരവാദിയായിരുന്നു.
ഞായറാഴ്ച ജമ്മു കശ്മീരിലെ 2018-ലെ സുൻജ്‌വാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഖ്വാജ ഷാഹിദിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് പാക് അധീന കശ്മീരിൽ തലയറുക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ലഷ്‌കറിന്റെ സെൻട്രൽ റിക്രൂട്ട്‌മെന്റ് സെല്ലിലെ പ്രധാന അംഗമായിരുന്ന ഗാസി, ഇന്ത്യയ്‌ക്കെതിരായ വിദ്വേഷപ്രസംഗങ്ങൾക്ക് പേരുകേട്ടയാളായിരുന്നു. ബജൗർ ജില്ലയിൽ വെച്ച് ബൈക്കിലെത്തിയവരാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന് സൂചനകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന രണ്ടാമത്തെ ലഷ്‌കർ പ്രവർത്തകന്റെ കൊലപാതകമാണിത്. സെപ്റ്റംബറിൽ, ലഷ്‌കർ കമാൻഡർ റിയാസ് അഹമ്മദ്, റാവലക്കോട്ട് അൽ ഖുദ്ദൂസ് മസ്ജിദിന് പുറത്ത് കൊല്ലപ്പെട്ടിരുന്നു.