മുന്നണിമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ലീഗ് നേതാക്കൾ ആവർത്തിക്കുമ്പോഴും ലീഗിനായി ഇലയിട്ട് സിപിഎം കാത്തിരിക്കുന്നതിന് കാരണം കേരളത്തിൽ തങ്ങൾക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് ലീഗിന്റെ ശക്തിദുർഗങ്ങൾ എന്നതാണ്.
സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാൻ കഴിയുന്ന പാർട്ടി മുസ്ലീം ലീഗാണെന്ന് സിപിഎം തിരിച്ചറിയുന്നു. ഒന്നും ഒന്നും രണ്ടല്ല എന്ന രാഷ്ട്രീയഗണിതശാസ്ത്രവും ലീഗിനായി കാത്തിരിക്കാൻ പിണറായി വിജയനെയും എംവി ഗോവിന്ദനെയും ഇപി ജയരാജനെയും പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലീം ലീഗ് കൂടി ഇടതുമുന്നണിയിലെത്തിയാൽ മുസ്ലീം ലീഗിന്റെ 15 സീറ്റുകളുടെ വർധനവല്ല ഇടതുമുന്നണിക്കുണ്ടാവുക. ലീഗിന്റെയും ഇടതുമുന്നണിയുടെയും വോട്ടുകൾ കൂടിച്ചേർന്നാൽ നൂറിലേറെ സീറ്റുകളിൽ വിജയിച്ച് തുടർച്ചയായി ഭരണത്തിലിരിക്കാം എന്ന് സിപിഎം കണക്കുകൂട്ടുന്നു.
മുസ്ലിംലീഗിന്റെ പിന്തുണയില്ലെങ്കിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും കോൺഗ്രസിന് ജയിക്കാൻ കഴിയില്ലെന്ന് സിപിഎം ചിന്തിക്കുന്നു. കോൺഗ്രസ് മുക്തകേരളനിയമസഭയെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും സിപിഎമ്മിന്റെ ലീഗ് പ്രണയത്തിന് പിന്നിലെ ആഗ്രഹമതാണ്.
സംഘപരിവാർ കേരളത്തിൽ ശക്തമാകുന്നതാണ് ലീഗിനെ ഇടതുചേരിയിലേക്ക് ആകർഷിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. സിപിഎമ്മിന്റെ വോട്ടുബാങ്കിൽ ബഹുഭൂരിപക്ഷവും മതവിശ്വാസം മുറുകെ പിടിക്കുന്ന ഹിന്ദുക്കളാണ്. വിശ്വാസവും ഇടതുമുന്നണിയും തമ്മിൽ സംഘർഷമുണ്ടായാൽ ഈ വോട്ടുബാങ്കിൽ നല്ലൊരുഭാഗം വിശ്വാസത്തിനൊപ്പം നിൽക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ സിപിഎമ്മിന് ബോധ്യപ്പെട്ടു. ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ ബിജെപിയും സംഘപരിവാറും ശക്തമാകുമെന്ന് സിപിഎമ്മിനറിയാം. ശക്തമായ എതിർചേരിയാവുക മുസ്ലീം മതന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗ് ഉൾപ്പെടുന്ന മുന്നണിയാണ്. അത് നിലവിൽ യുഡിഎഫായതിനാൽ അത്തരമൊരു സാഹചര്യത്തിൽഎൽഡിഎഫ് അപ്രസക്തമാവും.
അതുകൊണ്ട് തന്നെ കേരളത്തിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകും മുമ്പ് പ്ലാൻ ബി എന്ന നിലയിൽ മുസ്ലീം ലീഗിനെ ഒപ്പം കൂട്ടുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎമ്മിനോടും ഇടതുമുന്നണിയോടും എക്കാലവും അകലം പാലിച്ച ക്രൈസ്തവരെ കേരള കോൺഗ്രസ് എമ്മിലൂടെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതേ മാതൃകയിൽ ലീഗും ഇടതുപാളയത്തിലെത്തിയാൽ രാഷ്ട്രീയകാലാവസ്ഥ എങ്ങനെ മാറിയാലും ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും എന്ന് സിപിഎം കണക്കുകൂട്ടുന്നു.