കോടയില്‍ വൈകിയെത്തിയ 2 പൊലീസുകാര്‍ക്ക് പുല്ല് വെട്ടാൻ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായത്.
തലേദിവസം രാത്രി മന്‍വാത് നഗരത്തില്‍ സംശയാസ്‍പദമായി ചുറ്റിത്തിരിയുകയായിരുന്ന രണ്ട് പേരെ പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിറ്റേ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഞായറാഴ്ച ആയിരുന്നതിനാല്‍ അവധി ദിവസം 11 മണിക്ക് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാൻ നിശ്ചയിച്ചെങ്കിലും സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് പൊലീസുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമയം 11.30 ആയതാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചത്. സമയനിഷ്ഠയുടെ പ്രാധാന്യം മനസ്സിലാക്കാത്ത 2 പൊലീസുകാർക്കും ശിക്ഷയായി പുല്ല് വെട്ടണമെന്ന് ഉത്തരവിടുകയായിരുന്നു. പൊലീസുകാര്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ സ്റ്റേഷന്‍ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയും ചെയ്തു.