ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്ന പദ്ധതികൾക്ക് മാത്രം പണം അനുവദിക്കും. 2024-2025ൽ തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയതുവഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിനൊപ്പം മൺസൂൺ കുറഞ്ഞതും ബോർഡിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുള്ള സംവിധാനങ്ങളും പ്രതിസന്ധിക്ക് കാരണമായി.