കെ എസ് ഇ ബിയുടെ കടബാധ്യതയുടെ മുക്കാൽപങ്കും സംസ്ഥാനസർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ കെ എസ് ഇ ബിയുടെ മൊത്തം കടബാധ്യതയായ 1023 കോടി രൂപയിൽ 767 കോടി രൂപയുടെ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുത്തു. ഇതുവഴി 5000 കോടി രൂപ അധികമായി കടമെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
15–ാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം ഊർജ്ജമേഖലയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ജിഎസ്ഡിപിയുടെ അര ശതമാനം തുക അധികം കടമെടുക്കാൻ കേന്ദ്രം അനുവദിക്കാറുണ്ട്. കെഎസ്ഇബി നഷ്ടത്തിലായാൽ നഷ്ടത്തിന്റെ നിശ്ചിതശതമാനം സർക്കാർ ഏറ്റെടുക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ അനുമതി. കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം തുക ഏറ്റെടുത്താലേ ഈ വർഷം അധികകടമെടുപ്പ് സാധിക്കൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ 767 കോടി രൂപയുടെ കടബാധ്യത ഏറ്റെടുത്തത്.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മേലിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കരുതെന്നും നഷ്ടം നികത്തി പ്രകടനം മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ കെഎസ്ഇബി കൈക്കൊള്ളണമെന്നും നഷ്ടം ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിൽ ധനവകുപ്പ് നിർദേശിച്ചു.