എ ഗ്രൂപ്പിലെ വിമതരെ ഒപ്പം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയതിലൂടെ സംസ്ഥാന കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പ് ചുവടുറപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ നേതാക്കള്‍ കെസി പക്ഷത്തേക്ക് ചായാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.
തന്റെ പേരിൽ ആരെങ്കിലും ഗ്രൂപ്പ് നടത്തുന്നുണ്ടെങ്കിൽ അത് അവര്‍ അറിഞ്ഞുകൊളളുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കെസി വേണുഗോപാലിന്‍റെ പ്രഖ്യാപിതനിലപാടെങ്കിലും ഫലം വന്നപ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കെസി ഗ്രൂപ്പാണെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് തോന്നിപ്പിച്ചെങ്കിലും എ ഗ്രൂപ്പ് വിട്ട ടി.സിദ്ദിഖിനെയും വിഎസ് ജോയിയെയും ചേർത്തുനിറുത്തി സംസ്ഥാനകോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച കെസി വേണുഗോപാല്‍ ഗ്രൂപ്പ് കോട്ടയത്തും പത്തനംതിട്ടയിലും എ ഗ്രൂപ്പിലെ അടിയൊഴുക്കുകളെ മുതലെടുത്തു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ നാഥനില്ലാതെയായ എ ഗ്രൂപ്പില്‍ നിന്നാണ് കെസി വേണുഗോപാല്‍ പക്ഷത്തേക്കുള്ള ഒഴുക്ക്. നേതൃനിരയില്‍ ആള്‍ബലം കുറവായിട്ടും ഐ ഗ്രൂപ്പിന് ഭേദപ്പെട്ട നിലയൊരുക്കാന്‍ രമേശ് ചെന്നിത്തലക്ക് കഴിഞ്ഞു. ചുരുക്കത്തില്‍ മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കോണ്‍ഗ്രസിലെ ശാക്തികചേരി വെളിവാക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്.