കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ മൂന്ന് ഇതരസംസ്ഥാന യുവാക്കളെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. രക്ഷപ്പെടുത്തിയ അസം സ്വദേശിനികളില്‍ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു.
കലൂരിന് സമീപം സെന്‍റ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്. റെയ്ഡിൽ വീട്ടിൽ നിന്നും ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവ കണ്ടെത്തി. വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും ചോദ്യം ചെയ്യലിനുശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.