കോഴിക്കോട് ബാലുശേരിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ടിഎം ശ്രീനിവാസനെ ലഹരിമാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ മുഖത്തും കണ്ണിനും തലക്കും സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്ത് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന അസിസ്റ്റന്‍റ് കമ്മീഷണറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലുശേരി പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.