സംസ്ഥാനമൊട്ടാകെ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ കോൺഗ്രസ് ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും. അക്രമം അഴിച്ചുവിട്ടാൽ കർശനനടപടിയുണ്ടാകുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകുന്നു.
നവകേരള സദസ്സിന്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചതാണ് നവകേരള സദസ്സിന്റെ സമാപനദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചുവിടാൻ കാരണം. അക്രമപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷനേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരളചരിത്രത്തിൽ ആദ്യസംഭവമാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷനേതാവും ഉത്തരവാദിയാണ്.
തിരുവനന്തപുരം നഗരത്തിലെ നവകേരളസദസ്സിന്റെ പ്രചാരണബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചതിലൂടെയും വ്യാപകനഷ്ടം ഉണ്ടായി. അക്രമപ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടിവരുമെന്നും മന്ത്രിമാർ വ്യക്തമാക്കി.