ബംഗളുരു: കനത്ത പരാജയമേൽപ്പിച്ച നിരാശയിൽ തിരഞ്ഞെടുപ്പിനുശേഷം കർണ്ണാടക ബിജെപിയെ അവഗണിക്കുന്ന സമീപനമാണ് അമിത്ഷായും മോദിയും സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞു ആറുമാസമായിട്ടും പ്രതിപക്ഷനേതാവിനെയോ സംസ്ഥാന അധ്യക്ഷനെയോ നിശ്ചയിച്ചിട്ടില്ല.
നീട്ടിക്കൊടുത്ത ഒരു വർഷത്തെ കാലാവധി സംസ്ഥാന അധ്യക്ഷനായ നളിൻകുമാർ കട്ടീൽ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രായം 75 കടന്നു എന്ന പേരിൽ മുഖ്യമന്ത്രി പദവിയിൽ നിന്നും മാറ്റിയ യെദിയൂരപ്പയെയാണ് പാർട്ടി ശക്തിപ്പെടുത്താൻ ദേശീയ നേതൃത്വം ആശ്രയിക്കുന്നത്. കേന്ദ്രമന്ത്രി ശോഭ കരന്ത് ലാജെയെ സംസ്ഥാന അധ്യക്ഷയും ബസവന ഗൗഡ് പാട്ടീലിനെ പ്രതിപക്ഷ നേതാവായും നിയമിക്കാൻ യെദിയൂരപ്പ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ശോഭ കരന്ത്ലാജെ യെദിയൂരപ്പയുടെ വിശ്വസ്ത അനുയായിയാണ്.
ദേശീയനേതൃത്വം തീരുമാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ യെദിയൂരപ്പ അസന്തുഷ്ടനാണ്. “ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. പ്രവർത്തകർ അക്ഷമരാണ്. തീരുമാനം പ്രഖ്യാപിക്കാൻ ദേശീയനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തും”. സംസ്ഥാനത്തെ പ്രധാനനേതാക്കളുടെ യോഗത്തിന് ശേഷം യെദിയൂരപ്പ മാധ്യമങ്ങളെ അറിയിച്ചു. ദീപാവലിയ്ക്ക് മുമ്പേ ദേശീയനേതൃത്വം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ നൽകുന്ന സൂചന.