ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നു എന്നും കാണിച്ച് നൽകിയ ലൈലയുടെ ജാമ്യഹർജിയിൽ നേരത്തേ വാദം പൂർത്തിയായിരുന്നെങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് സോഫി തോമസിന്റെ നടപടി. എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് സംസ്കരിച്ചെന്നാണ് കേസ്.