സ്റ്റോക്ഹോം: ലോകത്തെ പകുതിയോളം രാജ്യങ്ങളിലും ജനാധിപത്യം അപകടത്തിലെന്ന് സ്റ്റോക്ഹോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ റിപ്പോർട്ട്. ജനാധിപത്യമുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങളെക്കാൾ ജനാധിപത്യത്തിൽ തകർച്ച നേരിടുന്ന രാജ്യങ്ങളുടെ എണ്ണം തുടർച്ചയായ ആറാം വർഷവും വർധിച്ചുവരികയാണെന്ന് ഐഡിഇഎ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പ്, മനുഷ്യാവകാശധ്വംസനങ്ങൾ, അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടൽ എന്നിങ്ങനെ ജനാധിപത്യക്രമത്തെ തകിടംമറിക്കുന്ന പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജനാധിപത്യപ്രക്രിയയിലെ തിരഞ്ഞെടുപ്പ്, പാർലമെന്റ്, സ്വതന്ത്രകോടതികൾ എന്നീ സംവിധാനങ്ങൾക്കുണ്ടായ അപചയം നിയമവാഴ്ച സംരക്ഷിക്കുന്നതിൽനിന്ന് രാജ്യങ്ങളെ പിന്നോട്ടടിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.
1975-നുശേഷം ആദ്യമാണ് അപകടകരമായ പ്രവണത ഇത്രയും നീണ്ടകാലം തുടർച്ചയായുണ്ടാകുന്നതെന്ന് ഐഡിഇഎ. ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്. ഓസ്ട്രിയ, ഹംഗറി, ലക്സംബർഗ്, നെതർലൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, ബ്രിട്ടൻ എന്നിവയാണ് അതിൽ മുൻപന്തിയിലുള്ളത്.