അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ പറന്നുയരാൻ കഴിയുന്ന 200 ചെറുവിമാനങ്ങളാവും ഇന്ത്യയിലെ എയർ ടാക്സി സർവീസിനായി എത്തുക. പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് 160 കിലോമീറ്റർ തുടർച്ചയായി യാത്ര ചെയ്യാൻ കഴിയുന്ന ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാം. ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്നും ഹരിയാണയിലെ ഗുഡ്ഗാവിലേക്കാകും ഏഴു മിനിറ്റുകൊണ്ട് പറന്നെത്തി ആദ്യസർവീസ് നടത്തുക. വ്യോമയാനമന്ത്രാലയത്തിന്റെ അനുമതികൾക്ക് വിധേയമായിട്ടാവും സർവീസ്.
പ്രഥമികഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങൾ സർവീസ് നടത്തും. കാറിൽ 60 മുതൽ 90 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയ്ക്ക് എയർ കാറിൽ ഏഴ് മിനിറ്റ് മതിയാവും. ഇതിനുപുറമെ ചരക്ക്, മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഇ-വിമാനം ഉപയോഗിക്കാൻ ഇന്റർഗ്ലോബ് എന്റർപ്രൈസസ് ലക്ഷ്യമിടുന്നുണ്ട്.