ഗസ്സയെ പൂര്‍ണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ടായി വിഭജിച്ചെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വര്‍ക്ക്സ് ഏജൻസിയുടെ 88 പേരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് യു.എൻ അറിയിച്ചു.
ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാനഘട്ടമാണിതെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയിലെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് വാര്‍ത്താവിനിമയബന്ധം പൂര്‍ണ്ണമായും തകരാറിലാകുന്നത്.
ഗസ്സയില്‍ കഴിഞ്ഞ രാത്രിയും ഇസ്രായേലിന്‍റെ കനത്ത ആക്രമണമാണ് നടന്നത്. വ്യോമാക്രമണങ്ങളില്‍ വിവിധയിടങ്ങളിലായ 27 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റഫയിലെ തല്‍ അല്‍ സുല്‍ത്താനില്‍ 15 പേരും അല്‍ സവൈദയില്‍ 10 പേരും കൊല്ലപ്പെട്ടു. ജബലിയ ക്യാമ്പിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.