ഗാസയിൽ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നും എവിടെയും ആരും സുരക്ഷിതരല്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ ആരോഗ്യപരിപാലനസംവിധാനം താറുമാറാണെന്നും അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ഗാസയിലെ 36 ആശുപത്രികളിൽ പകുതിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ചികിത്സ നൽകുന്നില്ലെന്നിരിക്കേ ചികിത്സയുള്ളിടത്ത് ശേഷിയേക്കാൾ കൂടുതൽ രോഗികൾ എത്തുന്നു.
‘ആശുപത്രി ഇടനാഴികളിൽ മുറിവേറ്റവരും രോഗികളും മരിക്കുന്നവരും നിറഞ്ഞിരിക്കുന്നു. മോർച്ചറികൾ നിറഞ്ഞിരിക്കുന്നു. അനസ്‌തേഷ്യ കൂടാതെ ശസ്ത്രക്രിയകൾ നടക്കുന്നു. ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ ആശുപത്രികളിൽ അഭയം പ്രാപിക്കുന്നു.
ഹമാസ് ഭീകരരുടെ താവളമെന്നാരോപിച്ച് ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രയേൽ രൂക്ഷമായ ആക്രമണം നടത്തുന്നു. ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേൽ ടാങ്കുകൾ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡർ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചു.