അഹമ്മദാബാദിൽ നിന്ന് ദുബായിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിമാനം വാടകക്ക് നൽകിയിരുന്ന കമ്പനിക്ക് വിമാനം പിടിച്ചെടുക്കുന്നതിന് വേണ്ടി വഴി തിരിച്ചുവിട്ടു. നവംബർ 30ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കാർലൈൽ ഏവിയേഷൻ പാർട്‌ണേഴ്‌സ് എന്ന കമ്പനി സ്പൈസ് ജെറ്റിന് വാടകക്ക് നൽകിയിരുന്ന എസ്‌ജി15 എന്ന വിമാനമാണ് പിടിച്ചെടുത്തത്.
നവംബർ 30 പുലർച്ചെ 12.12നാണ് അഹമ്മദാബാദിൽനിന്ന് സ്‌പൈസ് ജെറ്റിന്റെ എസ്‌ജി15 പറന്നുയർന്നത്. മൂന്ന് മണിക്കൂർ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനമായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 10 മിനിറ്റ് അകലെ എത്തിയപ്പോഴാണ് ദുബായിലെ രണ്ടാമത്തെതും തിരക്ക് കുറഞ്ഞതുമായ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടാൻ നിർദ്ദേശം കിട്ടിയത്. നിർദ്ദേശം അനുസരിച്ച് ഇവിടെ വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ വിമാനം പിടിച്ചെടുക്കുകയായിരുന്നു.
2018 ഡിസംബറിലാണ് കാർലൈൽ ഏവിയേഷൻ പാർട്‌ണേഴ്‌സിൽ നിന്ന് ബോയിംഗ് 737 എൻജി വിമാനം പാട്ടത്തിനെടുത്തത്. ഫെബ്രുവരിയിൽ 100 മില്യൺ ഡോളറിന്റെ കുടിശ്ശിക തന്നു തീർക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ലഭിക്കാതെ വന്നതോടെ കമ്പനി കോടതിയെ സമീപിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിമാനം പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ട്.