Kerala

സിപിഎമ്മിന് ലീഗ് പങ്കെടുക്കാത്തതിന്റെ ജാള്യത: വിഡി സതീശൻ

Published

on

ആലപ്പുഴ: സിപിഎം രണ്ട് തവണ ക്ഷണിച്ചിട്ടും കോൺഗ്രസ്സിനെ ക്ഷണിക്കാത്ത റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയതിന്റെ ജാള്യതയാണ് ഇപി ജയരാജന്റെ പ്രതികരണത്തിലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ലീഗും കോൺഗ്രസ്സും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിക്കാൻ ഒരു സിപിഎമ്മിനും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകൾ നടത്തിയ കുടുംബശ്രീ പ്രവർത്തകർക്ക് പണം നൽകിയില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കണം. അവർക്ക് നൽകാനുള്ള പണം നൽകാതെ കബളിപ്പിക്കുന്ന സർക്കാർ അതിന് ന്യായീകരണം പറയുന്നതിൽ കാര്യമില്ല.

കേരളീയത്തിന്റെ പേരിൽ ജിഎസ്ടി ഇന്റലിജൻസ് അഡീ.കമ്മിഷണറെക്കൊണ്ട് പണം പിരിപ്പിച്ചതിന് സർക്കാർ ഉത്തരം പറയണം. കേരള ഫിനാൻഷ്യൽ കോഡ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനും പണപ്പിരിവ് നടത്താൻ അധികാരമില്ലെന്നിരിക്കേ ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി അയാൾക്ക് സമ്മാനം കൊടുത്തിരിക്കുന്നു. നികുതി വെട്ടിപ്പ് തടയേണ്ട ആളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും ശാസിച്ചും സൗകര്യങ്ങൾ ചെയ്തു നൽകിയും ജിഎസ്ടി അഡീ.കമ്മിഷണർ പണപ്പിരിവ് നൽകിയതിനെക്കുറിച്ച് അന്വേഷണം വേണം. നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടതിനിടയിലാണ് റെയ്ഡുകൾ ഉണ്ടാകില്ലെന്ന ഉറപ്പിൽ നികുതിവെട്ടിപ്പുകാരിൽ നിന്നും സ്‌പോൺസർഷിപ്പ് വാങ്ങിയത്. ജിഎസ്ടി ഉദ്യോഗസ്ഥനെക്കൊണ്ട് പിരിവ് നടത്തിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണെന്നും വിഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version