കേരളത്തിലെ ക്യാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനകളുടെ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികൾക്കും പിന്നിൽ ഈ സംഘത്തിൻ്റെ സാന്നിധ്യം പ്രസക്തമാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരളവർമ്മ കോളേജിൽ കണ്ടത്. ശ്രീക്കുട്ടൻ ഒരു വോട്ടിന് നേടിയ അട്ടിമറി വിജയം അംഗീകരിക്കാതിരിക്കാൻ ടാബുലേഷൻ ഷീറ്റുകളിൽ ഉൾപ്പടെ കൃത്രുമത്വം കാണിച്ചു.
ഇടതുപക്ഷ അധ്യാപകസംഘടനാ നേതാക്കൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സമരങ്ങളെ അടിച്ചമർത്താനുള്ള പോലീസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെസിയ മുണ്ടപ്പള്ളി, അഭിജിത്ത് കുര്യാത്തി ഉൾപ്പടെയുള്ള കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും കെ.എസ്.യു സമീപിക്കും.
കെ.എസ്.യു സമരങ്ങൾ സമരാഭാസമാണോ സമരാഗ്നിയാണോ എന്ന ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സംശയം മാറിയിട്ടുണ്ടാകും. വരും ദിവസങ്ങളിലും മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.