രണ്ട് ബ്രഹ്മകുമാരീസ് ആശ്രമത്തിൽ ആത്മഹത്യ ചെയ്തു. ആഗ്രയിലെ ജാഗ്നർ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിൽ സന്ന്യാസിനികളായ ശിഖ(32), ഏക്ത(38) എന്നീ സഹോദരിമാർ ആത്മഹത്യ ചെയ്തു. ആശ്രമത്തിൽ ലൈംഗികചൂഷണവും വൻ സാമ്പത്തിക തട്ടിപ്പും നടക്കുന്നു എന്നാരോപിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മൗണ്ട് അബുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നീരജ് സിംഗാൾ, പിതാവ് താരാചന്ദ്ര്, ബ്രഹ്മകുമാരീസിന്റെ ഗ്വാളിയോറിലെ ആശ്രമത്തിലെ അന്തേവാസിയായ പൂനം എന്ന സ്ത്രീ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതികൾ ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇതേതുടർന്നുള്ള ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ മൂടിവയ്ക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുൻപ് യോഗി ആദിത്യനാഥിനെഴുതിയ കത്തിൽ സഹോദരിമാർ സൂചിപ്പിച്ചിരുന്നു.
ജാഗ്നറിൽ ആശ്രമം സ്ഥാപിച്ച് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുഖ്യപ്രതിയും പിതാവും ആത്മഹത്യ ചെയ്ത സന്ന്യാസിനികളുടെ ബന്ധുക്കളാണ്. ആഗ്ര ആശ്രമത്തിലെ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത 25 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് ആത്മഹത്യ ചെയ്ത സഹോദരിമാർ ആരോപിച്ചിരുന്നത്.
ആശ്രമത്തിൽ നിന്ന് പ്രതികൾ വഞ്ചിച്ചുനേടിയെടുത്ത പണം ആശ്രമത്തിലുള്ളവർക്ക് തിരിച്ചുകൊടുക്കണമെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും ആത്മഹത്യാകുറിപ്പിൽ സഹോദരിമാർ ആവശ്യപ്പെട്ടു. താരാചന്ദ്രും പൂനവും പിടിയിലായെന്നും നീരജിനായി തെരച്ചിൽ നടക്കുകയാണെന്നും ആഗ്ര പൊലീസ് അറിയിച്ചു.