ബിജെപി സർക്കാരിൻറെ അതേ തീവ്രവലതുപക്ഷനിലപാടാണ് പിണറായി വിജയൻ സർക്കാരിൻറേതെന്നത് തങ്ങളുടെ ഉറച്ച ബോധ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇടതുപക്ഷമെന്ന മുഖം നഷ്ടപ്പെടുത്തുന്ന സിപിഎമ്മിന്റെ ഈ നയംമാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകൾ കരുതൽ തടങ്കലിലാവുന്നത് ഇടതുമുഖലക്ഷണമാണോ എന്നും വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി ഇപ്പാൾ നിവർന്നുനിൽക്കാൻ ഉപയോഗിക്കുന്ന ഊന്നുവടി കോൺഗ്രസിനോ യുഡിഎഫിനോ ആവശ്യമില്ല. കോൺഗ്രസിന് ചില ദൗർബല്യങ്ങളുണ്ട്. അതുകൊണ്ടാണ് ചില തെരഞ്ഞടുപ്പുകളിൽ തോൽക്കുന്നത്. ആ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞു പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ പരിഹസിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയെക്കുറിച്ചും ചിന്തിക്കണം.
ലാവ്‌ലിൻ കേസിൽ നിന്നും സ്വർണക്കടത്തുകേസിൽ നിന്നും രക്ഷപ്പെടാൻ ബിജെപി സർക്കാർ നൽകിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവർന്നുനിൽക്കുന്നത്. അത് ഞങ്ങൾക്ക് വേണ്ട. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിൽ എന്തിനാണ് മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത്. അടുത്തിടെയായി മുഖ്യമന്ത്രിയിൽ വല്ലാത്ത രീതിയിൽ അരക്ഷിതത്വബോധം വളരുകയാണ്. അതാണ് ഇങ്ങനെ മറ്റുള്ളവരെ പരിഹസിക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.