ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലെത്തും. നേരത്തെ 10 ദിവസത്തെ സന്ദർശനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.
ഇരുപത്തിയെട്ടാം തീയതി രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പുറപ്പെടും. നേരത്തേ നിശ്ചയിച്ചതുപ്രകാരം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗ്രൗണ്ടിൽ റാലി നടത്തും. കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ജൂൺ 22ന് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനമുണ്ട്.
അതേസമയം, ത്രിരാഷട്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് തിരിച്ചു. രാവിലെ ദില്ലിയില്‍ നിന്നും പുറപ്പെട്ട മോദി ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. തുടർന്ന് പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കുന്ന മോദി 22ന് പോർട്ട് മോർസ്ബിയിൽ ഫോറം ഫോർ ഇന്ത്യ പസഫിക് ഐലൻഡ് കോർപ്പറേഷന്റെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കും. ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തും.