പഠനത്തിലും തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിലും കുട്ടികൾക്ക് നൽകുന്ന അമിതമാനസികസമർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐപിഎസ്. പുസ്തകോത്സവവേദിയിൽ ‘മയക്കുമരുന്നുകളോട് വിട’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം താൽക്കാലികരക്ഷപ്പെടെലാണെന്ന് കുട്ടികൾ കരുതുന്നതുകൊണ്ടുതന്നെ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന കുട്ടികൾ പെട്ടെന്ന് ലഹരിക്ക് അടിമപ്പെട്ട് പോകുന്നു. പരീക്ഷാഭയം, ഉയർന്ന മാർക്ക് നേടണമെന്ന രക്ഷിതാക്കളുടെ കടുംപിടിത്തം, കുട്ടികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ലഹരി ഉപയോഗം വർധിക്കാൻ കാരണമാണ്.
3000 സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംസാരിച്ചതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തെക്കുറിച്ച് മാത്രമല്ല തോൽവികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. പഠനം, ജോലി എന്നിവയിൽ കുട്ടികളുടെ താല്പര്യം കൂടി മനസിലാക്കണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.