തൃശ്ശൂര്‍: എ ഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെക്കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്. ആരോപണം പിൻവലിക്കില്ല എന്ന് കാട്ടി മറുപടി അയച്ചു. ടെൻഡറിൽ എസ്ആർഐടി മറ്റു രണ്ടു കമ്പനികളുമായി ചേർന്ന് മത്സരിച്ചു വൻ തുകക്ക് ടെൻഡർ നേടി. എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാര്‍ കൊടുത്തത്. പ്രസാഡിയോ ആണ് കാര്യങ്ങൾ നടത്തുന്നത്. കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു. കർണാടകയിൽ 40ശതമാനമാണ് സർക്കാർ പദ്ധതികളില്‍ കമ്മീഷനെങ്കില്‍ കേരളത്തിലെ എഐ ക്യാമറ ഇടപാടില്‍ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏത് ഏജൻസി അന്വേഷിച്ചാലും സർക്കാരിന് വെള്ളപൂശുന്ന റിപ്പോർട്ട് നൽകാൻ പറ്റില്ല. അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എവിടെയാണ്? അദ്ദേഹം അവധിക്കു പോയെന്നും സതീശന്‍ പറഞ്ഞു. കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരും. മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് വരാൻ പോകുന്നത്. കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു