ഇക്വിറ്റോറിയൽ ഗിനിയ പ്രസിഡന്റായി തിയോഡോറോ ഒബിയങ് ബസോഗോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 43 വർഷമായി പ്രസിഡന്റായി തുടരുന്ന തിയോഡോറോ ഒബിയങ് ബസോഗോ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേടിയത് 99 ശതമാനം വോട്ടുകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്ന വ്യക്തി എന്ന നേട്ടവും ഈ 80 വയസുകാരനാണ്.
അഞ്ച് വർഷത്തിലൊരിക്കലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇക്വിറ്റോറിയൽ ഗിനിയയ്ക്ക് (പിഡിജിഇ) വേണ്ടി മത്സരിച്ച തിയോഡോറോ 67,000 വോട്ടുകൾ നേടി. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥികളായ ആന്ദ്രെസ് എസോനോയ്ക്കും മോൺസുയ് അസുമു ബ്യൂനവെൻചുറയ്ക്കും ആകെ 200ൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്.
എന്നാൽ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണമാണ് ആന്ദ്രെസ് എസോനോ ഉന്നയിക്കുന്നത്. 1.5 ദശലക്ഷം ജനങ്ങളാണ് ഇക്വിറ്റോറിയൽ ഗിനിയയിലുള്ളത്. 1979ലാണ് തന്റെ അമ്മാവനിൽ നിന്നും പ്രസിഡന്റ് സ്ഥാനം തിയോഡോറോ ഏറ്റെടുക്കുന്നത്. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായാണ് തിയോഡോറോ അറിയപ്പെടുന്നതെങ്കിലും രാജ്യത്ത് ഗുരുതരമായ അിമതിയും പട്ടിണിയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.